തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ 24 മണിക്കൂറിൽ പെയ്തത് 12 സെന്റിമീറ്റർ മഴയാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വയനാട് ജില്ലയിലെ വൈത്തിരിയിലാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത്, 12 സെന്റിമീറ്റർ. കോഴിക്കോട് ഉറുമിയിൽ 11 ഉം നിലന്പൂർ, അയ്യൻകുന്ന്, ചെന്പേരി എന്നിവിടങ്ങളിൽ എട്ട് സെന്റിമീറ്ററും മഴ പെയ്തു.
വയനാട് ജില്ലയിലെതന്നെ മാനന്തവാടി, കൽപ്പറ്റയിൽ ആറ് സെന്റിമീറ്ററും അന്പലവയൽ, കാരാപ്പുഴ എന്നിവിടങ്ങളിൽ നാലും കുപ്പാടിയിൽ മൂന്നു സെന്റിമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ദിവസങ്ങളായി മഴ തുടരുന്ന മേഖലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേരളം, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും മത്സ്യബന്ധനത്തിനായി പോകരുതെന്നും നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.